അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയില്‍ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. വെറ്റ്‌ലപാലത്തെ സൂര്യശ്രീ പടക്കശാലയില്‍ ഇന്ന് ഉച്ചയ്‌ക്കാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 21 പേർ മരിച്ചു. 8 പേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം.വിവരം ലഭിച്ചയുടനെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. നിർമ്മാണ ശാലയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പെഡപുടി റോഡിനോട് ചേർന്നുള്ള വയലുകളിലാണ് പടക്ക നിർമ്മാണ പ്ലാൻ്റ് സ്ഥിതിചെയ്യുന്നത്. അഡപ നാനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയാണിത്. സ്‌ഫോടനം നടക്കാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിൻ്റെ ശബ്‌ദവും കനത്ത പുകയും വ്യാപിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതേ ഗ്രാമത്തിൽത്തന്നെ മറ്റൊരു പടക്ക നിർമ്മാണ ശാലയിലും മുമ്പ് സമാനമായ സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഇരകൾക്ക് അടിയന്തര സഹായം നൽകാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. അപകടസ്ഥലം സന്ദർശിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും നായിഡു നിർദ്ദേശം നല്‍കി.
SUMMARY: Massive explosion at firecracker factory in Andhra; 21 people died, 8 people were seriously injured
















