ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തെയും വർണ്ണവിസ്മയങ്ങളെയും ഒരുപോലെ തന്റെ ലെൻസിനുള്ളിലാക്കിയ അദ്ദേഹം, ദൃശ്യങ്ങളിലൂടെ വൈകാരിക ലോകമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
1932 ഓഗസ്റ്റ് 5-ന് ബോംബെയിൽ പ്രശസ്ത ക്യാമറാമാൻ ആദി ഇറാനിയുടെ മകനായാണ് ജനനം. പിതാവിൽ നിന്ന് തന്നെ ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. 1961-ൽ ‘ജ്ഞാനസുന്ദരി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മലയാളത്തിലേക്ക് എത്തുന്നത്. കെ എസ് സേതുമാധവൻ, ഹരിഹരൻ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ സ്ഥിരം സഹപ്രവർത്തകനായിരുന്നു മെല്ലി ഇറാനി.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, അടിമകൾ, വാഴ്വേമായം, അരനാഴികനേരം, ശരപഞ്ജരം തുടങ്ങി അനേകം ക്ലാസിക് ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷയൊരുക്കി. മലയാളത്തിലെ അനശ്വര ഗാനങ്ങളായ പ്രവാചകന്മാരേ പറയൂ, കല്യാണി കളവാണി, അഗ്‌നിപർവതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക, സ്വർണചാമരം വീശിയെത്തുന്ന, വിളിച്ചു ഞാൻ വിളികേട്ടു, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാൽ, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ…ഇവയൊക്കെ മെല്ലി ഇറാനി ചിത്രീകരിച്ചവയായിരുന്നു.
SUMMARY: Renowned cinematographer Melli Irani passes away















