ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന് ആവശ്യമായ എല്ലാ അനുമതികളും കേന്ദ്രം നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു ഉറപ്പുനൽകിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
ഡൽഹിയിൽ നായിഡുവിനെ സന്ദർശിച്ച് രണ്ടാമത്തെ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായും സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും അവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ധരിപ്പിച്ചതായും ശിവകുമാര്‍ പറഞ്ഞു. പ്രതീക്ഷിക്കുന്ന സാമ്പത്തിക വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് ഓരോ സ്ഥലത്തിന്റെയും വിശദമായ സാധ്യതാ പഠനം നടത്തുന്നതിനായി കൺസൾട്ടൻസി സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന സർക്കാർ കരാറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ പ്രക്രിയകള്‍ അവസാന ഘട്ടത്തിലാണ്.
സാധ്യതാ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ, രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലത്തെക്കുറിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന സർക്കാർ ഒരു സ്ഥലം ശുപാർശ ചെയ്താൽ ഉടൻ തന്നെ, എല്ലാ നിയന്ത്രണ പ്രശ്നങ്ങളും പരിഹരിക്കുന്നതുൾപ്പെടെ മുഴുവൻ അംഗീകാര പ്രക്രിയയും സിവിൽ ഏവിയേഷൻ മന്ത്രാലയം വേഗത്തിലാക്കുമെന്ന് നായിഡു തനിക്ക് ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Second airport in Bengaluru; Deputy Chief Minister DK Shivakumar says he has received assurance from the Centre















