തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.
ഹിസ്ബുല്ലയുടെ ഔദ്യോഗിക ചാനലായ ‘അൽ മനാറി’ലെ മുതിർന്ന റിപ്പോർട്ടർ അലി ഷുഐബ്, ‘അൽ മായദീൻ’ ചാനലിലെ റിപ്പോർട്ടർ ഫാത്തിമ ഫതുനി, ഫാത്തിമയുടെ സഹോദരനും ഇതേ ചാനലിലെ ക്യാമറാമാനുമായ ഒരാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി യുദ്ധമുഖത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്നു അലി ഷുഐബ്. അല്‍ മായദീന്‍ നല്‍കുന്ന വിവരമനുസരിച്ച്, നാല് മിസൈലുകളാണ് ഇവരുടെ വാഹനത്തില്‍ പതിച്ചത്. ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായതായും ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്
കൊല്ലപ്പെട്ട അലി ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണെന്നാണ് ഇസ്റാഈൽ പ്രതിരോധ സേനയുടെ (IDF) വാദം. മാധ്യമപ്രവർത്തകൻ്റെ വേഷത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ഇയാളെന്നും ഇസ്രയേൽ ആരോപിക്കുന്നു. എന്നാൽ ലബനീസ് അധികൃതർ ഈ ആരോപണം തള്ളി.
മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തെ ലബനീസ് പ്രസിഡൻ്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്ന് പ്രധാനമന്ത്രി നവാഫ് സലാമും പ്രതികരിച്ചു. യുദ്ധകാലത്ത് മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇസ്രയേൽ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
SUMMARY: Israeli airstrike in Lebanon: Three journalists killed while reporting on the war
















