വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ വോട്ടർമാരെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലെ പോളിങ് ഓഫീസറെയാണ് മാറ്റിയത്. കോൺഗ്രസ് ആണ് പരാതി നൽകിയത്.
വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തിരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കി പകരം പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു.
അതേസമയം സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 62.71% ആണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിലാണ് കുറവ് പോളിംഗ്.
പോളിംഗ് 90 ശതമാനം വരെ ഉയരാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.
SUMMARY: Polling officer transferred in Mananthavady; Complaint alleges voters were persuaded to vote with the lotus symbol















