മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുമ്പോള്‍ തന്നെ തേങ്ങുന്ന ഹൃദയവുമായി വന്‍ ജനാവലി കാത്തിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറിലധികം നീണ്ട പൊതുദര്‍ശനത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാന്‍ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അന്ത്യാജ്ഞലി നല്‍കാന്‍ നിരവധി പൂര്‍വവിദ്യാര്‍ഥികളും എത്തിയിരന്നു.
പുലര്‍ച്ചെ നാല് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, പൊള്ളാച്ചിയില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് മുമ്പായി പൂര്‍ത്തിയാകും. മന്ത്രി വി ശിവന്‍കുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് എല്‍.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ് വിടപറഞ്ഞത്. നൗഷാദ് (39), ഷഹാദിൻ (11), മസ്നീൻ (11), മുഹമ്മദ് ഫാസിത്ത് (21) എന്നിവർ ചികിത്സയിലാണ്.
വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. അബ്ദുല്‍ മജീദ് (അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക) കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക.
SUMMARY: Valparai tragedy: Thousands come to pay their last respects to beloved teachers















