കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. ബന്ധുക്കള്‍ വിഷ്ണുവിനെ നേരില്‍ കണ്ട് സംസാരിച്ചു. കഴിഞ്ഞ ഏപ്രില്‍ 13 തിങ്കളാഴ്ചയാണ് വിഷ്ണുവിനെ കാണാതാവുന്നത്.
നേത്രാവതി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവേ വിഷ്‌ണു സഹയാത്രക്കാരന്റെ ഫോണില്‍ നിന്ന് സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താൻ നാട്ടിലേക്കില്ലെന്ന് വിഷ്‌ണു പറഞ്ഞു. എന്നാല്‍, അമ്മയും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമം അദ്വൈത് വിഷ്‌ണുവിനെ അറിയിച്ചു. തുടർന്ന് വിഷ്‌ണു പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
സിആർപിഎഫില്‍ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോണ്‍ നമ്പറിലേക്കും പിന്നീട് വിഷ്‌ണു വിളിച്ചു. തുടർന്ന് വീട്ടുകാർ പയ്യന്നൂരിലെത്തി വിഷ്‌ണുവിനെ കണ്ടു. ഇയാള്‍ക്കായി നേരത്തേ ബെംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പോലീസ് വിഷ്‌ണുവില്‍ നിന്ന് മൊഴിയെടുക്കും.
SUMMARY: Threat from loan app gang; Missing youth found















