ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നടപടിയെടുത്തത്.
വിജയ്‌ക്ക് പുറമെ ആദായനികുതി വകുപ്പ് ഡയറക്ടർ ജനറല്‍, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വി. വിഗ്നേഷ് എന്നയാള്‍ സമർപ്പിച്ച ഹർജി പ്രകാരം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ വിജയ് സമർപ്പിച്ച പത്രികകളിലെ വിവരങ്ങള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. പെരമ്പൂരില്‍ 115 കോടി രൂപയുടെ ആസ്തി കാണിച്ചപ്പോള്‍, തിരുച്ചി ഈസ്റ്റില്‍ അത് 220 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ 100 കോടിയുടെ വ്യത്യാസത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. സ്വത്തുവിവരങ്ങള്‍ക്ക് പുറമെ പ്രായം, ക്രിമിനല്‍ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളിലും വൈരുദ്ധ്യങ്ങളുണ്ട്. ഒരു പത്രികയില്‍ പ്രായം 51 എന്നും മറ്റൊന്നില്‍ 52 എന്നും രേഖപ്പെടുത്തിയതിനൊപ്പം, ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളിലും വ്യത്യാസമുണ്ട്.
പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷങ്ങളില്‍ പിഴവുകള്‍ തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കിയതിനാലാണ് വിജയ്‌യുടെ പത്രികകള്‍ നേരത്തെ സ്വീകരിച്ചത്. എന്നാല്‍, ഈ പൊരുത്തക്കേടുകള്‍ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.
SUMMARY: Inconsistency in property details; Court notice to actor Vijay















