കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്. 28കാരനും 16കാരിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. സംഭവത്തിൽ വരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്‌ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കൽ ജുമാ മസ്‌ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, ജുമാ മസ്‌ജിദിലെ ഉസ്‌താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാല്‍ ജുമാമസ്ജിദില്‍ വിവാഹം നടന്നത്. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിര്‍ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുടെ നാട്ടില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ മഹല്ല് കമ്മിറ്റി ഇതിനെ എതിര്‍ത്തു. ഇതോടെയാണ് യുവാവിന്റെ നാട്ടിലേക്ക് വിവാഹം മാറ്റിയത്.
ചൈല്‍ഡ് ലൈന് വിവരം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടന്നിരുന്നു. ബാല വിവാഹ നിരോധന ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചന്തേര പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
SUMMARY: 28-year-old man marries 16-year-old girl; Case filed against four people including groom in child marriage















