കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ചന്ദ്രനാഥ് രഥ് ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിൽവെച്ചാണ് സംഭവം നടന്നത്.
ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ വേഷപ്രച്ഛന്നരായ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്ന് തടയുകയും, കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാനും ആക്രമണത്തിന്റെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പോലീസ്‌വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവം സംസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പടരുന്നതിനിടെയാണ് കൊലപാതകം. പ്രദേശങ്ങളിലെ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നിരവധി സ്ഥലങ്ങളിൽ സംഘർഷവും വ്യാപക അക്രമങ്ങളും ഉണ്ടായിട്ടുണ്ട്. കൊൽക്കത്ത, ബിർഭം, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച രാത്രി അസൻസോൾ വ്യാവസായിക മേഖലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി തൃണമൂൽ കോൺഗ്രസ് ഓഫിസുകൾക്ക് തീയിട്ടിരുന്നു. കൂടാതെ റാണിഗഞ്ച്, ബേൺപൂർ, ബരാബാനി എന്നിവിടങ്ങളിലെ തൃണമൂൽ ഓഫിസുകൾക്ക് കാവി നിറം പൂശിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൃണമൂലിന്റെയും ബി.ജെ.പിയുടെയും ഓരോ പ്രവർത്തകർ വീതം കൊല്ലപ്പെട്ടിരുന്നു.
ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് തൃണമൂൾ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തൃണമൂൾ കോൺഗ്രസ് ആവശ്യപ്പെട്ടു.
SUMMARY: BJP leader Suvendu Adhikari’s PA shot dead in West Bengal







