ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ് സംഭവം. 16കാരിയെ 33 വയസുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ കാമുകൻ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പോലീസ് പരിധിയിലുള്ള പൂർണിമ മഹലിൽ നാളെ നടക്കാനിരുന്ന വിവാഹമാണ് അർബൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് കഴിഞ്ഞ ദിവസം നിര്‍ത്തിവെപ്പിച്ചത്.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ അത് പറഞ്ഞാണ് പെണ്‍കുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത്. പിന്നാലെ തൻ്റെ കാമുകനെ പെണ്‍കുട്ടി ഈ വിവരം അറിയിക്കുകയും ശിശുക്ഷേമ വകുപ്പിൽ പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞ മെയ് 7ന് അധികൃതർ നാഗരഭാവിക്ക് സമീപമുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹത്തിന് തടയിടുകയുമായിരുന്നു. ‘ബാലാവകാശ കമ്മീഷൻ അധികൃതർ എത്തിയിരുന്നില്ലായെങ്കിൽ പെണ്‍കുട്ടിയുടെ വിവാഹം നടന്നേനെ. ശൈശവ വിവാഹത്തെക്കുറിച്ചും വീട്ടുകാരെ പറഞ്ഞ് മനസിലാക്കുകയും വിവാഹം നടന്നു കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുക്കളെ കുറിച്ചും പറഞ്ഞു മനസിലാക്കി. പ്രായ വ്യത്യാസം കൂടുതലായതിനാലുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും വീട്ടുകാരെ പറഞ്ഞു മനസിലാക്കി.’ ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ ആശ. എച്ച്. കെ പറഞ്ഞു. അതേസമയം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായ യുവാവിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
SUMMARY: Boyfriend informed the Child Welfare Department; Child marriage was prevented, incident in Bengaluru
















