കൊൽക്കത്ത: ബംഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി ഗവർണർ ഉത്തരവിറക്കി. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് നടപടി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മെയ് 7 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിരീക്ഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് 48 മണിക്കൂറിന് ശേഷം, സുബ്രതോ ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് നിയമന ഉത്തരവ് വന്നത്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ബിജെപി സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നിയമങ്ങളും ഐ.എ.എസ് ചട്ടങ്ങളും ലംഘിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്നും, എന്നാൽ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനം പാലിച്ചാണ് സർക്കാർ മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.അതേസമയം വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.
പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ദിലീപ് ഘോഷ്, അശോക് കിർത്താനിയ, ഖുദിറാം ടുഡു, അഗ്‌നിമിത്ര പോൾ, നിസിത് പ്രമാണിക് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ.
മമത ബാനർജിയുടെ 15 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ചരിത്രപരമായ ഭൂരിപക്ഷത്തോടെയാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയാണ് ഭരണപരമായ നിർണായക മാറ്റങ്ങൾക്കും വകുപ്പ് വിഭജനത്തിനും സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
SUMMARY: The Chief Electoral Officer who led the elections and SIR in Bengal is now the Chief Secretary.




