പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു. പാലക്കാട് എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് 10 മണിക്ക് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും.
തമിഴ് ചിത്രകഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് രംഗപ്രവേശം ചെയ്ത അദ്ദേഹം, പിൽക്കാലത്ത് മലയാളികൾ നെഞ്ചേറ്റിയ നിരവധി ജനപ്രിയ കുറ്റാന്വേഷണ പരമ്പരകളുടെ രചയിതാവായി മാറി. 1960കളിലും 70കളിലും ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു. 123 ചിത്രകഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നത്. ഇരുമ്പുകൈ മായാവി, സിഐഡി മൂസ, സിഐഡി മഹേഷ്, ബോയിംഗ് ബോയിംഗ് എന്നിവയാണ് പ്രശസ്ത രചനകൾ. വെടിയുണ്ട വരുന്നുണ്ടെന്നും മാറിക്കളയാമെന്നുമുള്ള സിഐഡി മൂസ സിനിമയിലെ ഹിറ്റ് ഡയലോഗ് കടംകൊണ്ടത് ഇരുമ്പുകൈ മായാവി ചിത്രകഥകളില്‍ നിന്നാണ്. മലയാളത്തിലെ അപസർപ്പക ചിത്രകഥാ നോവൽ സാഹിത്യം, ഇന്നത്തെ ഭാഷയിലെ ഗ്രാഫിക് നോവല്‍ തുടങ്ങുന്നത് കണ്ണാടി വിശ്വനാഥനിലൂടെയാണ്. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല രചനകൾ. 1983ൽ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാണ് അവസാന രചന.
ചുങ്കമന്ദം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താം ക്ളാസിൽ പഠനം നിർത്തിയതിനുശേഷം ചെന്നൈയിലെത്തി തുന്നൽ ജോലി ചെയ്തു. 32ാം വയസിൽ നാട്ടിൽ തിരിച്ചെത്തി കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽ കടയാരംഭിച്ചു. ബുക്ക് ഹൗസിനുവേണ്ടി ചിത്രകഥകൾ മൊഴിമാറ്റാമോയെന്ന ഉടമ അച്യുതന്റെ ചോദ്യമാണ് വിശ്വനാഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ടമാർ പഠാർ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദയാണ് അമ്മയാണ് ഭാര്യ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്‌മശാനത്തിൽ.
SUMMARY: Kannadi Viswanathan passes away
















