കാസറഗോഡ്: ജില്ലയിലെ ബദിയടുക്കയിൽ ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്. കൊറഗയുടെ മകൻ ബികെ സുരേഷ് ആണ് മരിച്ചത്. സംഭവത്തിൽ മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ കളിസ്ഥലത്ത് വെച്ച് വാക്കുതർക്കമുണ്ടായിരുന്നു.
കളി കഴിഞ്ഞിട്ടും ഈ തർക്കം നിലനിൽക്കുകയും, ഇതേത്തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രതിയായ കിരൺ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. ഈ ആക്രമണത്തിന് അഖിലേഷ് ഒത്താശയും സഹായവും ചെയ്തതായി പോലീസിന്റെ എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ ബദിയടുക്ക പോലീസ് പ്രത്യേക സംഘമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു.
SUMMARY: Argument during a cricket match in Kasaragod; Youth stabbed to death, two arrested
















