ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കർണാടക പോലീസാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് ഉപയോഗിച്ച് കർണാടകയിലെത്തിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾക്കുശേഷം കോടതിയിലെത്തിക്കും.
മേയ് 12-ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് 20-കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്തെത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീട് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർചെയ്തത്.
SUMMARY: Malayali girl raped in Bengaluru; accused arrested
















