ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജ്‌ലയ്ക്കാണ് (26) കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
നജ്‌ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ ഡ്യൂട്ടിയിലില്ലാതിരുന്നതിനാല്‍ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കാന്‍ ചെയ്താലേ ശിശുവിന്റെ അവസ്ഥ അറിയാനാകൂ. അതിന് ആശുപത്രിയില്‍ സൗകര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകളുണ്ടായില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്‌കാന്‍ ചെയ്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈകിട്ട് മൂന്നോടെ മെഡിക്കല്‍ കോളജിലെത്തിച്ച നജ്‌ലയെ പരിശോധനകള്‍ക്കും സ്‌കാനിങ്ങിനും വിധേയമാക്കിയപ്പോഴാണ് ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ അഡ്മിറ്റ് ചെയ്തു. നജ്‌ലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ചികിത്സകള്‍ നല്‍കുകയാണെന്നും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാര്‍ പറഞ്ഞു.
ബീച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സൗത്ത് പോലീസെത്തി നജ്‌ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Delay in treatment for pregnant woman who suffered electric shock; complaint that unborn baby died
















