തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർഥികൾക്ക് ഓൺലൈനായി ഔദ്യോഗിക HSCAP (https://hscap.kerala.gov.in/) പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന HSCAP സംവിധാനത്തിലൂടെ ഒറ്റ അപേക്ഷ ഉപയോഗിച്ച് നിരവധി സ്കൂളുകളിലേക്കും കോഴ്സുകളിലേക്കും അപേക്ഷിക്കാം
3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്മെന്റ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.
എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി തുടങ്ങിയ സ്കീമുകളിൽ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ എസ്.എസ്.എൽ.സിക്ക് തുല്യമായ പരീക്ഷ വിജയിച്ചവർക്കും അപേക്ഷ സമർപ്പിക്കാം. പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി ഗ്രേഡോ തത്തുല്യമായ മാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് സംവിധാനം നിലവിലില്ലാത്ത സ്കീമുകളിൽ പരീക്ഷ എഴുതിയവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. സി.ബി.എസ്.ഇ സ്ട്രീമിൽ നിന്ന് ഉപരിപഠനത്തിനായി സി.ബി.എസ്.ഇ ബോർഡ് തല പരീക്ഷയിൽ യോഗ്യത നേടണം.അപേക്ഷകർക്ക് 2026 ജൂൺ 1-ന് 15 വയസ് പൂർത്തിയായിരിക്കണം. 20 വയസ് കവിയാനും പാടില്ല.
വിദ്യാര്‍ഥികള്‍ക്ക് നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്എസ്എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി,എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമേ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. പ്ലസ് വണ്‍ ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശം പ്രകാരം പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകള്‍ പ്രവേശനത്തിനുശേഷം നല്‍കിയാല്‍ മതി.
സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ച് വര്‍ഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയാല്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം. വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെങ്കില്‍ അവരില്‍ ഒരാളുടെ എസ്എസ്എല്‍സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.
SUMMARY: Plus One admission; Application submission starts today
















