കൊല്ലം: കൊല്ലം അഞ്ചലില്‍ പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍. വീടിന് മുന്നില്‍ വെച്ചിരുന്ന ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസുകാരന്‍ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ബുള്ളറ്റ് കത്തിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരതി ചികിത്സയില്‍ തുടരുകയാണ്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ആർച്ചല്‍ പാലവിള വീട്ടില്‍ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിള്‍ പേ വഴി ഡ്രൈവർക്ക് പണം കൊടുത്തതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ ചിത്രങ്ങള്‍ തയ്യാറാക്കി. ഓട്ടോഡ്രൈവർ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
SUMMARY: Policeman’s bullet burning case; Young women arrested
















