ബെംഗളൂരു: സമൂഹത്തിന്റെ ദുരിതങ്ങൾക്കും അനീതികൾക്കും മുന്നിൽ നിശ്ശബ്ദനായി നിൽക്കാൻ എഴുത്തുകാരന് കഴിയില്ലെന്നും, സത്യത്തെ മറച്ചുവെക്കാതെ അതിന് ശബ്ദം നൽകുകയാണ് എഴുത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമെന്നും സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. കൈരളി കലാസമിതി സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഭാഗമായി സമ്മാനിച്ച സാഹിത്യോത്സവ പുരസ്കാരം–2026 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.
പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ ജേതാവുമായ ഡോ. ഹംപ നാഗരാജയ്യയുടെ കൈകളിൽ നിന്നാണ് സാറാ ജോസഫ് പുരസ്കാരം ഏറ്റുവാങ്ങിയത്. നിരവധി പുരസ്കാരങ്ങൾ ഇതിനുമുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും, സഹോദരഭാഷകളായ മലയാളത്തിന്റെയും കന്നഡയുടെയും സാഹിത്യസൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ഹംപ നാഗരാജയ്യയിൽ നിന്ന് ഈ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞത് തനിക്ക് ഏറെ അഭിമാനവും വൈകാരിക സംതൃപ്തിയും നൽകുന്നതാണെന്ന് അവർ പറഞ്ഞു.
എൺപത് വർഷമായി താൻ ജീവിക്കുകയും എഴുതുകയും ചെയ്ത മണ്ണിൽ നിന്നാണ് ഈ അംഗീകാരവും സ്വീകരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. “ഇന്ന് എല്ലാ രേഖകളും രേഖയല്ലെന്ന് പറയുന്ന ഒരു ലോകത്തുനിന്നാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നത്” എന്ന് പറഞ്ഞ അവർ, സ്വന്തം പാസ്‌പോർട്ടുപോലും രേഖയായി ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, അത്തരം അനുഭവങ്ങളാണ് തന്റെ എഴുത്തിനെയും നിലപാടുകളെയും കൂടുതൽ ആഴത്തിലാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ സ്വന്തം ജീവിതത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ ദുരിതങ്ങൾക്കും സാക്ഷിയാണെന്ന് സാറാ ജോസഫ് പറഞ്ഞു. സാധാരണ മനുഷ്യനെക്കാൾ ചുറ്റുപാടുകളിൽ നടക്കുന്ന അനീതികളും അസമത്വങ്ങളും എഴുത്തുകാരനെ കൂടുതൽ അസ്വസ്ഥനാക്കുമെന്നും, ആ അസ്വസ്ഥതയാണ് എഴുത്തിന്റെ പ്രേരണയാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ജീവിതത്തിലെ നിരന്തര പോരാട്ടങ്ങളാണ് “എന്താണ് ജീവിതം?” എന്ന അടിസ്ഥാനചോദ്യത്തിലേക്ക് എഴുത്തുകാരനെ നയിക്കുന്നത്. ഒരുകാലത്ത് മൂല്യങ്ങളായി കരുതപ്പെട്ടിരുന്ന പലതും ചോദ്യം ചെയ്യപ്പെടുകയും തകർന്നുവീഴുകയും ചെയ്യുന്ന സമകാലിക ലോകത്തിൽ ആ മാറ്റങ്ങളുടെ ആഘാതം ഏറ്റവും തീവ്രമായി അനുഭവിക്കുന്നത് എഴുത്തുകാരനാണെന്നും അവർ പറഞ്ഞു.
സമൂഹത്തിൽ ഓരോരുത്തരും അവരവരുടെ രീതിയിൽ പ്രതികരിക്കുമ്പോൾ, എഴുത്തുകാരന്റെ കടമ സത്യത്തെ മറച്ചുവെക്കാതെ ഉയർത്തിപ്പിടിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. അടിച്ചമർത്തപ്പെടുന്ന യാഥാർഥ്യങ്ങൾക്കും അവഗണിക്കപ്പെടുന്ന മനുഷ്യർക്കും ശബ്ദം നൽകുന്നതാണ് യഥാർഥ സാഹിത്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഭാഷ വെറും ആശയവിനിമയത്തിനുള്ള ഉപകരണമല്ലെന്നും, മനുഷ്യന്റെ അനുഭവങ്ങളെയും ജീവിതസത്യങ്ങളെയും ഉൾക്കൊണ്ട് നിരന്തരം നവീകരിക്കപ്പെടേണ്ട സജീവമായ സാംസ്കാരിക ഇടമാണെന്നും സാറാ ജോസഫ് പറഞ്ഞു. സമൂഹം അവഗണിക്കുന്ന അനുഭവങ്ങൾക്കും വാക്കുകൾക്കും ഭാഷയിലും സാഹിത്യത്തിലും അർഹമായ സ്ഥാനം ലഭിക്കേണ്ടതുണ്ടെന്നും, പുതിയ അനുഭവങ്ങളെ ഉൾക്കൊള്ളുമ്പോഴാണ് ഭാഷയ്ക്ക് പുതിയ ജീവൻ ലഭിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
SUMMARY: ‘We live in a land where it is said that no document is a document’ – Sarah Joseph
















