ന്യൂഡൽഹി: മുനമ്പം പ്രശ്നത്തിൽ അവരുടെ ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹി കേരളഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. മുനന്പത്തെ ജനതയെ അവിടെനിന്ന് ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിന്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചില കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണ് പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നൽകിയിട്ടുണ്ടെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. നിലവിൽ ജി.എസ്.ഡി.പിയുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധിയെങ്കിലും അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. കിഫ്ബിയും പെൻഷൻഫണ്ടും വരുത്തിവെച്ച ബാധ്യതകൾകൂടി ഈ പരിധിയിൽ ഉൾപ്പെടുന്നത് കടമെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധവളപത്രം ഇറക്കിയശേഷം ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Munambam residents will not be evicted, full rights to the land will be given – Chief Minister
















