ഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ഡല്‍ഹി – സാൻ ഫ്രാൻസിസ്കോ വിമാനം യാത്ര പൂർത്തിയാക്കാനാകാതെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 230 യാത്രക്കാരുമായി ഇന്ന് പുലർച്ചെ 3:09-ന് പുറപ്പെട്ട വിമാനം ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ചൈനീസ് വ്യോമാതിർത്തിയില്‍ വെച്ചാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് തിരിച്ചത്.
വിമാനത്തിലെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തില്‍ ഉണ്ടായ തകരാറാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകള്‍. വിമാനം ഏകദേശം 8 മണിക്കൂർ ആകാശത്ത് ചെലവഴിച്ച ശേഷമാണ് ഡല്‍ഹിയില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും സുരക്ഷിതരാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എയർ ഇന്ത്യയുടെ ലോങ്ങ്-റൂട്ട് വിമാനം സമാനമായ രീതിയില്‍ തിരിച്ചിറക്കേണ്ടി വരുന്നത്. മാർച്ച് 19ന് ഡല്‍ഹിയില്‍ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനവും 9 മണിക്കൂർ ആകാശത്ത് ചെലവഴിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ ഡല്‍ഹിയില്‍ തന്നെ തിരിച്ചിറക്കിയിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, ഇവർക്കായി മറ്റൊരു വിമാനം ഉടൻ തന്നെ ക്രമീകരിക്കുമെന്ന് അറിയിച്ചു.
SUMMARY: Air India flight to San Francisco diverted due to technical glitch
















