മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ. 5.40 ഓടെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി. മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം കനിയഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്നു സംസ്കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അന്ത്യവിശ്രമം മൈസൂരുവില്‍ വേണമെന്നത് ജാനകിയുടെ ആഗ്രഹമായിരുന്നു. വൻജനക്കൂട്ടമാണ് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജാനകിയമ്മയെ അവസാനമായി കാണാൻ മഹാരാജ കോളേജ് ഗ്രൗണ്ടില്‍ നടന്ന പൊതുദർശനത്തിന് എത്തിയത്. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വിഖ്യാത ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്.
1938ല്‍ ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസില്‍തന്നെ അവർ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.
1957ല്‍ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്. ജാനകിയെ തേടിയെത്തിയത്. 1976ല്‍ `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്.
1980ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984ല്‍ തെലുഗു ചിത്രമായ `സിതാര’യില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ `തേവർമകനില്‍ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകള്‍ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും ജാനകി സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും സുർ സിംഗർ അവാർഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005ലും ലഭിച്ചു.
2013ല്‍ പത്മഭൂഷൻ ലഭിച്ചെങ്കിലും ജാനകി ഇത് നിരസിക്കുകയായിരുന്നു. ഗായിക എന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവർ ഗാനങ്ങളെഴുതി. 2017ല്‍ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു.
SUMMARY: Janakiyamma’s funeral rites have been completed
















