തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവര്‍ത്തകരായ ഏഴ് പേരാണ് മണിക്കൂറുകള്‍ക്ക് ശേഷം അറസ്റ്റിലാകുന്നത്. ഇഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. .
അതേസമയം ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍നിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളഞ്ഞു. എന്നാല്‍ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാനാകില്ലെന്ന് സിപിഎം നേതാക്കള്‍ നിലപാടെടുത്തു തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി. ജോയ്, വി. ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി.കെ. പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീലില്‍ ഇല്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി. ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പോലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം ഇന്ന് നടന്ന കണ്ണൂരിലെ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ എഴുതി നല്കി. ഇതോടെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 5.45 മുതലാണ് സിഎംആര്‍എല്ലുമായും പിണറായി വിജയന്റെ മകള്‍ വീണാ വിജയനുമായും ബന്ധമുളള പത്തിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നത്. പിണറായിയിലെ പാണ്ട്യാല മുക്കിലെവീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ങ്ഷനിലെ വാടക വീട്ടിലും ഇഡി സംഘം എത്തി.സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര റിസര്‍വ് പൊലീസിന്റെ സായുധ സംഘവുമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
SUMMARY: Attack on ED officials; Seven people arrested
















