ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസിന്റെ പിടിയിലായി. ചേർത്തല ഡിവൈഎസ്പി അനില്‍കുമാറാണ് അതിനാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായത്. മാലിന്യം നീക്കം ചെയ്യുന്ന ചില വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഈ വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വാഹന ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നല്‍കിയ കെണിയൊരുക്കി പണം കൈമാറാൻ ഉടമ തയ്യാറായി. ആവശ്യപ്പെട്ട തുകയുടെ അഡ്വാൻസായി 50,000 രൂപ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു നല്‍കാനാണ് ഡിവൈഎസ്പി നിർദ്ദേശിച്ചിരുന്നത്. പണവുമായി വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലെത്തിയപ്പോള്‍ വിജിലൻസ് സംഘവും ഒപ്പം ഒളിച്ചെത്തിയിരുന്നു.
എന്നാല്‍ പണം വാങ്ങുന്നതിനിടെ വിജിലൻസിനെ കണ്ട അനില്‍കുമാർ പെട്ടെന്ന് തന്നെ വീടിനുള്ളില്‍ കയറി കതകടച്ചു. തുടർന്ന് വീടിന്റെ മേല്‍ക്കൂര പൊളിച്ച് പുറത്തിറങ്ങിയ ഡിവൈഎസ്പി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിജിലൻസ് സംഘം പുറകില്‍ നിന്ന് സാഹസികമായി പിന്തുടർന്ന് ഇയാളെ കീഴ്‌പ്പെടുത്തി. പ്രതിയുടെ വീട്ടില്‍ വിജിലൻസ് സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്.
SUMMARY: Cherthala DySP caught by Vigilance for accepting bribe to release vehicle
















