കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ സ്കൂളില്‍ രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ല്‍ നിന്ന് 38 ആയി കുറഞ്ഞെന്നും ആരോഗ്യമന്ത്രി മുരളീധരന്‍ പറഞ്ഞു. ഹോട്ടലുകളിലും തട്ടുകടകളിലും കര്‍ശന പരിശോധന നടത്തുമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ബത്തേരിയില്‍ എത്തി ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. ഡിഎംഒ ഉള്‍പ്പെടെയുള്ളവരുമായി മന്ത്രി പ്രത്യേക ചർച്ച നടത്തി.
ഇന്നലെയാണ് കോളിയാടി മാര്‍ ബസേലിയോട് എയുപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. പനി, വയറിളക്കം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
SUMMARY: Shigella confirmed in one more student at Bathery Koliadi School
















