തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ ബസ് യാത്ര നാളെ മുതല്‍. എല്ലാത്തരം ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിലും നാളെ മുതൽ സൗജന്യ ടിക്കറ്റിൽ യാത്ര ചെയ്യാം. നാളെ രാവിലെ 8.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ പദ്ധതി പ്രാബല്യത്തിൽ വരും. തമ്പാനൂർ ബസ് ടെർമിനലിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌ത ശേഷം സ്റ്റേഷനിൽ നിന്ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്ക് കെഎസ്ആർടിസി ബസിൽ മുഖ്യമന്ത്രി യാത്ര ചെയ്യും. രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി പദ്ധതി സൗജന്യയാത്ര ലഭ്യമാകും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കും.
സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ ഒരു മാനദണ്ഡവുമില്ല. യാത്രക്കാർ യാത്ര ചെയ്യുമ്പോൾ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി കണ്ടക്ടർമാരിൽ നിന്ന് സീറോ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റിംഗ് സംവിധാനം ഓരോ യാത്രയിലും ഡിജിറ്റലായി രേഖപ്പെടുത്തും.
പ്രിയദർശിനി സൗജന്യ യാത്രയിൽപ്പെട്ട ബസുകൾ
- ഓർഡിനറി
- സിറ്റി ഓർഡിനറി
- ലിമിറ്റഡ് സ്റ്റോപ്പ് / ഓർഡിനറി
- ടൗൺ ടു ടൗൺ
- ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്
- പോയിന്റ് ടു പോയിന്റ് / ഓർഡിനറി
- ഗ്രാമവണ്ടി
ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ഇത് സംസ്ഥാനവ്യാപകമായി കവറേജ് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും. കെഎസ്ആർടിസി യുടെ കരാർ ബാധ്യതകളെയും ദൈനംദിന പ്രവർത്തന ചെലവുകളെയും ബാധിക്കാതിരിക്കാൻ ഒരു സാമ്പത്തിക മാനേജ്‌മെൻ്റ് സംവിധാനം നടപ്പിലാക്കും.
പദ്ധതിയിൽ നിന്നുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് കോർപ്പറേഷൻ യാത്രാക്കൂലി കൂടാതെയുള്ള വരുമാന സ്രോതസ്സുകൾ തേടും. ഇപ്പോഴത്തെ രൂപത്തിൽ ഈ ഇളവ് കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടിയിലധികം രൂപ അല്ലെങ്കിൽ പ്രതിവർഷം 800 കോടി രൂപ ചെലവാകുമെന്നും ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.
SUMMARY:‘Priyadarshini’ – Free travel for women on KSRTC from tomorrow
















