വടകര: വടകരയിലെ വിവാദമായ ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങള്‍ പൂർണമായി മായ്ച്ചുകളഞ്ഞതായി ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലാ ഫോറൻസിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് തെളിവ് നശിപ്പിക്കുന്നതിനായി ഫോണ്‍ റീസെറ്റ് ചെയ്തെന്ന് വ്യക്തമായത്.
ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. പരിശോധനയ്ക്കയക്കാൻ കോടതിയില്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും. അതേസമയം, ജിതിൻ ഭാസ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസില്‍ ജിതിൻ ഭാസ്കർ അറസ്റ്റിലാവുന്നത്. ജിതിന്‍ ഭാസ്‌കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇന്ന് വൈകിട്ട് 5 വരെയാണ് പോലീസ് കസ്റ്റഡി.
വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജിതിന്‍ ആണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകള്‍ നശിപ്പിച്ചെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
SUMMARY: Kafir screenshot case; Jithin Bhaskar’s phone found to have been reset















