കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി വിമതപക്ഷം. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമത പക്ഷം പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പുതിയ പ്രസിഡന്റാക്കി പ്രഖ്യാപിച്ചത്. തങ്ങളാണ് യഥാര്‍ഥ ടിഎംസിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപക മമത ബാനര്‍ജിയുടെ നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം. കൂടാതെ, പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സംഘടനാ തലത്തിലെ മാറ്റങ്ങളുടെ തീരുമാനം എടുത്തത്. നിയമസഭക്ക് പുറത്ത് പാർട്ടിയുടെ സംഘടനാ തലത്തിലും വിമതപക്ഷം വെല്ലുവിളി ഉയർത്തുന്നതിന്റെ സൂചനയായി പുതിയ സംഭവ വികാസം. നിയമസഭയ്ക്ക് പുറമെ പാര്‍ട്ടിതലപ്പത്തേക്കും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണെന്ന സൂചനയാണ് വിമതവിഭാഗം നല്‍കുന്നത്.
പശ്ചിമബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി എം.പിമാരും എം.എൽ.എമാരും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിമതവിഭാഗത്തിന്റെ പുതിയ നീക്കം മമതയ്ക്ക് വീണ്ടും വലിയ തിരിച്ചടി സൃഷ്ടിക്കും.
പാർട്ടി നേതൃത്വത്തിന്റെ നിർദേശം അവഗണിച്ചാണ് നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. കൂടാതെ 20എം.പിമാർ തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായും പ്രത്യേക ബ്ലോക്കായി പാർലമെന്റിൽ ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ പിന്തുണക്കുമെന്നും വിമത എം.പിമാർ അറിയിച്ചിരുന്നു. വിമത എംഎൽഎമാർ നൽകിയ പരാതിക്ക് പിന്നാലെ കഴിഞ്ഞദിവസം ടിഎംസിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
SUMMARY: Mamata Banerjee removed from Trinamool Congress chief post; rebel party removes her
















