ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകള്‍ ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ദേശീയ യുദ്ധസ്മാരകത്തില്‍ ഇവരുടെ പേരുകള്‍ രേഖപ്പെടുത്തി. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരാണ് 88 മണിക്കൂർ നീണ്ട സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത്.
സുബേദാർ മേജർ പവൻ കുമാർ(ഹെഡ്‌ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിള്‍മാൻ സുനില്‍ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീല്‍ഡ് റെജിമെന്റ്), ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്(851 ലൈറ്റ് റെജിമെന്റ്), ഹവില്‍ദാർ സുനില്‍ കുമാർ സിങ് (237 ഫീല്‍ഡ് വർക്ക്‌ഷോപ്പ് കമ്പനി), സാർജന്റ് സുരേന്ദ്ര കുമാർ(39 വിങ്) എന്നിവരാണ് വീരമൃത്യു വരിച്ചത്.
2025 മെയ് 7 ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. 2025 ഏപ്രില്‍ 22നാണ് ഭീകരർ പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. സാധാരണക്കാരായ പൗരന്മാരെയാണ് ഭീകരർ വധിച്ചത്.
പുരുഷൻമാരെ മാറ്റി നിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിർത്തു. മലയാളിയായ രാമചന്ദ്രൻ അടക്കമുള്ള 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകള്‍ മണിക്കൂറുകള്‍ക്കകം വ്യക്തമായിരുന്നു.
SUMMARY: Six soldiers martyred in Operation Sindoor; Central government publishes names for the first time
















