ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. സുല്‍ത്താൻപുരി സ്വദേശികളായ അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ മുണ്ട്കയിലാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് മുണ്ട്ക ഇൻഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ശുചീകരണത്തൊഴിലാളി ഇറങ്ങിയത്.
ടാങ്കിലെ വിഷവാതകം ശ്വസിച്ച് തൊഴിലാളി ബോധരഹിതരായി. ഇയാളെ രക്ഷിക്കാനായാണ് മറ്റ് രണ്ട് തൊഴിലാളികള്‍ കൂടി ടാങ്കില്‍ ഇറങ്ങിയത്. ഇവരും കുഴഞ്ഞുവീണതോടെ ഡല്‍ഹി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. കനത്ത ഗതാഗതക്കുരുക്ക് കാരണം അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താൻ സാധിക്കാതായതോടെ രക്ഷാപ്രവർത്തനം വൈകി.
പിന്നീട് എതിർദിശയില്‍ നിന്ന് മറ്റൊരു വാഹനം അയച്ച് അഗ്നിശമന സേനാംഗങ്ങള്‍ മൂവരെയും ടാങ്കില്‍ നിന്ന് പുറത്തെടുത്തു. എന്നാല്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവം നടന്ന സ്ഥലത്ത് എസ്ഡിഎമ്മിനെ വിളിച്ചുവരുത്തുകയും ഡിഡിഎംഎയെ വിവരമറിയിക്കുകയും ചെയ്തു. തുടർനടപടികള്‍ പുരോഗമിക്കുന്നു.
SUMMARY: Three sanitation workers die after inhaling toxic gas inside septic tank
















