ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ പ്രതികളായ 8 പേരുടെയും വീടുകളില്‍ പോലീസ് ഒരേസമയം റെയ്ഡ് നടത്തി. ലവ് കുഷ് മിശ്ര, അവിനാശ് ശുക്ല, രാമശങ്കർ യാദവ് എന്നിവർ അടക്കമുള്ള പ്രതികളുടെ വീട്ടില്‍ മജിസ്ട്രേറ്റുമാരുടെ അകമ്പടിയോടെയാണ് അയോധ‍്യ പോലീസ് റെയ്ഡ് നടത്തിയത്.
കേസിലെ 8 പ്രതികളെയും കോടതി ജുഡീഷ‍്യല്‍ കസ്റ്റഡിയില്‍ വിട്ട് രണ്ട് ദിവസം പൂർത്തിയാകുമ്പോഴാണ് റെയ്ഡ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ആ സമയം പ്രതികളെ കസ്റ്റഡിയില്‍ ആവശ‍്യപ്പെടും. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ് കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നീ പ്രതികള്‍ ക്ഷേത്രത്തിലെ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു.
ഉത്തർപ്രദേശ് പോലീസിന്റെയും എസ്.ഐ.ടിയുടെയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ നിർണായക വിവരങ്ങളാണ് കണ്ടെത്തിയത്. പ്രതികള്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു. 500 രൂപയുടെ കെട്ടുകള്‍ തുടർച്ചയായി മോഷിച്ചു കടത്തി. ക്ഷേത്രത്തില്‍ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തില്‍ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തി തുടങ്ങിയ കാര്യങ്ങള്‍ പോലീസിന്റെ അന്വേഷണ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ രാജി സ്ഥിരികരിച്ച് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസ്താവന ഇറക്കിയിരുന്നു. രാജി വെച്ചില്ലെന്ന് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രസ്റ്റ് രാജി സ്ഥിരീകരിച്ചത്. സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന നടപടി ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു. ക്ഷേത്ര ട്രസ്റ്റ് യോഗം അടുത്തമാസം ഏഴിന് ചേരും.
SUMMARY: Ayodhya Ram temple donation scam: Police raid the homes of 8 accused
















