ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച് പണി. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ബി.എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും ജനറല്‍ സെക്രട്ടറിയായി നിയമിതയായി. മുന്‍ കേരള സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പീയുഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍.
നിലവിലുണ്ടായിരുന്ന എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ വിനോദ് താവ്‌ഡെ, സുനില്‍ ബൻസാല്‍ എന്നീ രണ്ടുപേരെ മാത്രമാണ് നിലനിർത്തിയത്. ദിൻഡോരി എംപിയും മുൻ കേന്ദ്രസഹമന്ത്രിയുമായ ഭാരതി പവാർ, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, രാജ്യസഭാ എംപിമാരായ സഞ്ജയ് ഭാട്ടിയ, സതീഷ് പൂനിയ, മുൻ എംപിയും അസം ചുമതലയുമുള്ള ഹരീഷ് ദ്വിവേദി, ഖാർഗോണ്‍ എംപി ഗജേന്ദ്ര പട്ടേല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാർ.
ആർഎസ്‌എസ് സൈദ്ധാന്തികൻ രാം മാധവ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ എംപിമാരായ തിരാത് സിംഗ് റാവത്ത്, രേഖാ വർമ്മ, യുപി എംഎല്‍സി താരിഖ് മൻസൂർ എന്നിവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ആകെ 13 വൈസ് പ്രസിഡന്റുമാരില്‍ 6 പേർ വനിതകളാണ്.
അതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി. പാർട്ടിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനർ സ്ഥാനത്തുനിന്ന് അമിത് മാളവ്യയെയും ഒഴിവാക്കിയിട്ടുണ്ട്. പകരം നിലവില്‍ ഛത്തീസ്ഗഡ് മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് തലവനായി സേവനമനുഷ്ഠിക്കുന്ന ദീപക് മ്ഹാസ്കെയെ നിയമിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം.
ഇതിനുപുറമെ ആശിഷ് അഗ്രവാള്‍, പ്രദീപ് ഭണ്ഡാരി, സിദ്ധാർത്ഥ് യാദവ് എന്നിവരെ മീഡിയ കോ-കണ്‍വീനർമാരായും പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുണ്‍ യാദവ് എന്നിവരെ സോഷ്യല്‍ മീഡിയ കോ-കണ്‍വീനർമാരായും നിയമിച്ചു. അനില്‍ ബലൂനി പാർട്ടിയുടെ മീഡിയ ഇൻ-ചാർജ്ജായി തുടരുമ്പോള്‍, അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തരുണ്‍ ചുഗിനെ ഓഫീസ് ഇൻ-ചാർജ്ജായി നിയമിച്ചു.
SUMMARY: Reshuffle in BJP national leadership; K. Surendran appointed National Secretary, A.P. Abdullakutty dropped
















