തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. എടമുട്ടം കൊല്ലാറ വീട്ടില്‍ ജ്യോതി (32) ആണ് മരിച്ചത്. ജ്യോതി മരിച്ചത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമികനിഗമനം. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മൃതദേഹപരിശോധന പൂർത്തിയാക്കി.
മരിച്ച ജ്യോതിക്ക് മുമ്പ് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രസവത്തിന് ശേഷം കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഇവരെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 27-നാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പലതവണ വിളിച്ചിട്ടും ജ്യോതി ഫോണ്‍ എടുക്കാത്തതില്‍ സംശയം തോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പോലീസിനെയും അഗ്‌നി രക്ഷാ സേനയെയും വിവരമറിയിക്കുകയും ഇവരെത്തി വാതില്‍ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നു. അപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
SUMMARY: Incident where a young woman and her baby died following childbirth at a lodge in Thrissur; post-mortem report released.
















