തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ തിരോധാനത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ നഴ്സ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൊല്‍ക്കത്തയില്‍ വെച്ച് കുറുപ്പിനെ കണ്ടെന്ന് രത്നമ്മ നേരത്തെ പറഞ്ഞിരുന്നു. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ഇപ്പോഴും സ്ഥിരീകരിക്കാത്ത കുറുപ്പിന്‍റെ ജീവിതം ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നതാണ്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തുകയും ശേഷം ഒളിച്ചു കടക്കുകയും ചെയ്ത സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാതെ പോലീസ് അവസാനം കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലീസിന്‍റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് പകല്‍ പോലെ വ്യക്തമായി കഴിഞ്ഞുവെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
1984-ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ താൻ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ലക്ഷ്യം.
SUMMARY: Crime Branch resumes search for Sukumarakurup; 42-year-old Chacko murder case set for review
















