തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറയുകയും ചെയ്തതിനെത്തുടർന്ന് കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ (പ്രത്യേകിച്ച് രാത്രി 7 മണിക്ക് ശേഷം) 15 മുതൽ 30 മിനിറ്റ് വരെ പവർകട്ടും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി (KSEB) നിർബന്ധിതരായിരിക്കുകയാണ്. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബർവരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതൽസമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്.
നിലവില്‍ 15 മുതല്‍ 30 മിനിറ്റ് വരെയാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തീരുമാനിച്ചിരിക്കുന്നത്. എന്നാലിത് പലയിടത്തും ഒരു മണിക്കൂര്‍ വരെ നീളുന്നുണ്ടെന്നും പരാതികളുണ്ട്. സംസ്ഥാനത്ത് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
അതേസമയം എല്‍നിനോയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലാവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തിൽ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 500 മുതല്‍ 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ചില ദിവസങ്ങളിലുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മഴ ലഭിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരമായേക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്.
കേരളം മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടിയെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം പറഞ്ഞു. ഇത്ര ഉയര്‍ന്ന ഉപയോഗം കെഎസ്ഇബി പ്രതീക്ഷിച്ചില്ല. ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്നും എം.ജി. രാജമാണിക്യം കൂട്ടിച്ചേർത്തു. പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി. വലിയ ഭാരം ഉപഭോക്താവിന് ഏൽക്കാതിരിക്കാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ’ഇന്ദിരാ കട്ട്’ എന്നു പേരിട്ട് വൈദ്യുതി നിയന്ത്രണത്തെ രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിപക്ഷം. പത്ത് വര്‍ഷം മുമ്പത്തെ ഇരുട്ട് കേരളത്തിൽ തിരിച്ച് വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിമർശിച്ചു.
അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ അല്പം അയവുവരുത്താൻ 200 മെഗാവാട്ട് വാങ്ങാൻ കെ.എസ്.ഇ.ബി. ശ്രമം തുടങ്ങി. എൻ.ടി.പി.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്. റെഗുലേറ്ററി കമ്മിഷന്റെ അനുവാദം കിട്ടിയാലുടൻ ഇതു വാങ്ങുമെന്നാണ് സൂചന.
SUMMARY: Kerala faces severe power crisis; restrictions will be tightened
















