ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ സംസ്കാരച്ചടങ്ങുകൾ നാളെ (ജൂലൈ 20) സ്വദേശമായ ഹാസനിലെ ഹോളേനരസിപൂരില്‍ സംസ്ഥാന ബഹുമതികളോടെ നടക്കും. മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ ഹോളേനരസിപൂരിലെ വസതിയിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെന്നമ്മ ദേവെഗൗഡ ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അവർക്ക് 89 വയസ്സായിരുന്നു. മൃതദേഹം ആദ്യം ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് ഹാസനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
സംസ്ഥാന ബഹുമതികളോടെ മാവിനകെരെയിലെ രംഗനാഥ സ്വാമി ബേട്ടയുടെ താഴ്‌വരയിലുള്ള കുടുംബ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ദേവഗൗഡയുടെ ജന്മസ്ഥലമായ ഹരദനഹള്ളിക്ക് സമീപമാണ് മാവിനകരെയിലെ രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചടങ്ങിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഹാസൻ ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾ നടക്കുന്ന പ്രദേശത്തെ മദ്യശാലകൾ താൽക്കാലികമായി അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പൊതുസമാധാനം നിലനിർത്തുന്നതിനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി.
1954-ലാണ് ചെന്നമ്മ ദേവെഗൗഡയും എച്ച്. ഡി. ദേവെഗൗഡയും വിവാഹിതരായത്. മുൻ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെ നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള കുടുംബത്തിന്റെ കരുത്തായി അവർ പതിറ്റാണ്ടുകളോളം നിലകൊണ്ടു. രാഷ്ട്രീയ രംഗത്ത് സജീവമാകാതെ ലളിതമായ ജീവിതം നയിച്ച അവർ ദേവെഗൗഡയുടെ പൊതുജീവിതത്തിന് ശക്തമായ പിന്തുണ നൽകിയ വ്യക്തിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
ചെന്നമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രാജ്യം പങ്കുചേരുന്നുവെന്നും അവരുടെ ആത്മാവിന് നിത്യശാന്തി നേർന്നും നേതാക്കൾ സന്ദേശങ്ങൾ പുറത്തിറക്കി.
SUMMARY: Karnataka prepares to bid farewell to Chennamma; Funeral with state honours in Hassan
















