ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഇതിന്റെ ഭാഗമായി ഭാഗമായി ഓഗസ്റ്റ് 1 മുതൽ നഗരവ്യാപകമായി പ്രത്യേക ശുചീകരണ കാമ്പയിൻ ആരംഭിക്കും. ജിബിഎ, അഞ്ച് നഗര കോർപ്പറേഷനുകൾ, ബിഎംആർസിഎൽ, റെയിൽവേസ്, കെ-റൈഡ്, എൻഎച്ച്എഐ, ബിഡിഎ, കെഐഎഡിബി, ബെസ്കോം, ബിഡബ്ല്യുഎസ്എസ്ബി, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ കാമ്പയിനിന്റെ ഭാഗമാകും.
നഗരത്തിൽ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന ഏകദേശം 22,000 ടൺ മാലിന്യം നീക്കം ചെയ്യുന്നതിനായി അഞ്ച് പ്രത്യേക കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതായും അധികൃതർ അറിയിച്ചു. യെരപ്പനഹള്ളി, മാരേനഹള്ളി, വെങ്കടപുര, വിട്ടസാന്ദ്ര, കല്ലുബാലു എന്നിവിടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികകളാണ് മാലിന്യ നിക്ഷേപത്തിനായി തിരഞ്ഞെടുത്തത്.
നഗരത്തിലെ റോഡരികുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, കനാലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യമാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുക. ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനും ശാസ്ത്രീയമായി നിക്ഷേപിക്കുന്നതിനുമായി അഞ്ച് ക്വാറി പ്രദേശങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ അനധികൃത മാലിന്യ തള്ളൽ കുറയ്ക്കുകയും നഗരത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ, നഗരസഭാ ജീവനക്കാർ, കരാർ തൊഴിലാളികൾ, യന്ത്രസാമഗ്രികൾ എന്നിവയെ ഏകോപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം തരംതിരിച്ച് ശേഖരിക്കുന്ന സംവിധാനവും കൂടുതൽ ശക്തമാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയും പിഴയും ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
ബെംഗളൂരുവിലെ മാലിന്യസംസ്കരണം വർഷങ്ങളായി നഗരഭരണത്തിന് വലിയ വെല്ലുവിളിയാണ്. പുതിയ പദ്ധതി നഗരത്തെ കൂടുതൽ ശുചിത്വമുള്ളതും മാലിന്യമുക്തവുമാക്കാനുള്ള നിർണായക നീക്കമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പദ്ധതിയുടെ പുരോഗതി നേരിട്ട് വിലയിരുത്താൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കുമെന്ന് ജി.ബി.എ അറിയിച്ചു.
















