ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി കോടതി സ്റ്റേ ചെയ്തു. പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയശ്രീ റാത്തോറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021ല്‍ ഡല്‍ഹിയിലെ ബംഗാ ഭവന് മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ 2024 ഡിസംബർ 12-നും 2026 ഏപ്രില്‍ 11-നും ആണ് ഐഷി ഘോഷിനെതിരെ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചത്.
കോടതി നടപടികളില്‍ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. ഈ കേസില്‍ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് സി.പി.എം ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനിലെത്തിയത് വിവാദമായിരുന്നു. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സംഘമാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ എത്തിയത്.
എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തില്‍ പാർട്ടി നേതാക്കള്‍ പോലീസ് നടപടിയെ ചോദ്യം ചെയ്തു. യൂണിഫോം ധരിക്കാതെയാണ് പോലീസ് എത്തിയതെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് അറിയിച്ചതോടെ പോലീസ് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റുകള്‍ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്.
SUMMARY: Arrest warrants against SFI leader Aishe Ghosh stayed
















