ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങള്‍ക്കും തിരിച്ചടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ നിരവധി തിയറ്റർ ഉടമകള്‍ ചിത്രത്തിന്റെ പ്രദർശനം താല്‍ക്കാലികമായി നിർത്തിവെച്ചു. തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും നടത്തുന്ന പ്രതിഷേധത്തിനിടെയാണ് സിനിമാ പ്രദർശനങ്ങള്‍ റദ്ദാക്കിയത്.
ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ചില തിയറ്ററുകള്‍ സ്വമേധയാ തീരുമാനമെടുത്തത്. കർണാടകയില്‍ ഏകദേശം 125 മുതല്‍ 150 വരെ തിയറ്ററുകളിലായാണ് ജനനായകൻ റിലീസ് ചെയ്തത്. ഇതില്‍ 75-ലധികം സിംഗിള്‍ സ്ക്രീൻ തിയറ്ററുകളും 50ഓളം മള്‍ട്ടിപ്ലക്സുകളും ഉള്‍പ്പെടുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പല തിയറ്ററുകളില്‍ നിന്നും വിജയ് ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു.
ബെംഗളൂരുവിലെ പ്രശസ്തമായ ഉർവശി തിയറ്ററില്‍ പോലീസ് നിർദേശത്തെ തുടർന്ന് ജനനായകൻ പ്രദർശനം നിർത്തിവെച്ചു. ചിത്രത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും മാറ്റിയ ശേഷം നിശ്ചയിച്ചിരുന്ന ഷോകള്‍ക്ക് പകരം കന്നഡ ചിത്രം കരാവലി പ്രദർശിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിയറ്ററിന് പുറത്ത് പോലീസ് വിന്യാസവും ഏർപ്പെടുത്തി.
അതേസമയം,കർണാടക – തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനുണ്ടാകില്ല. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വിജയ്‌മായുള്ള കൂടിക്കാഴ്ച ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചു. ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം നിലവില്‍ ഇല്ലെന്നും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും.
സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. വിഷയത്തിലെ അടുത്ത നിലപാട് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്.
SUMMARY: Kavery Dispute: Screening of Vijay’s film ‘Jananayakan’ halted in Karnataka
















