ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധിച്ചു. ഇന്ന് മുതൽ സെപ്റ്റംബർ 20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മുഴുവൻ ബെംഗളൂരു നഗരത്തിലും നിരോധനം ബാധകമല്ല. വൈറ്റ്ഫീൽഡ്, ബെംഗളൂരു ഈസ്റ്റ്, ബെംഗളൂരു വെസ്റ്റ്, ബെംഗളൂരു സെൻട്രൽ ഡിവിഷനുകളിലെ പ്രത്യേക പോലീസ് സ്റ്റേഷൻ പരിധികളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പൊതു ഗണേശോത്സവവും വലിയ തോതിലുള്ള വിഗ്രഹ നിമജ്ജനവും നടക്കുന്ന പ്രദേശങ്ങളെയാണ് പ്രധാനമായും നിയന്ത്രണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സെൻസിറ്റീവ് പ്രദേശങ്ങളായി തിരിച്ചറിഞ്ഞ മേഖലകളിലും മദ്യവിൽപ്പന നിരോധനം ബാധകമായിരിക്കും.
ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനത്തിരക്കും ഘോഷയാത്രകളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ആഘോഷങ്ങൾക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനം ബാധകമായ പ്രദേശങ്ങളിലെ മദ്യശാലകൾ, ബാറുകൾ, മറ്റ് ലൈസൻസുള്ള മദ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. നിയന്ത്രണ കാലയളവിൽ അനധികൃതമായി മദ്യം വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കും.
ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ തടാകങ്ങളിലും താൽക്കാലിക നിമജ്ജന കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിമജ്ജന കേന്ദ്രങ്ങളിലും ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളിലും പോലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കും.
വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നിമജ്ജന ഘോഷയാത്രകൾ നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ പോലീസ് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Ganeshotsav: Ban on liquor sales for five days in certain areas of Bengaluru.
















