കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്.
കേസില്‍ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളില്‍ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്.
കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റേതായിരുന്നു ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
SUMMARY: Koodathayi serial murder case: Investigating officer falls ill during trial proceedings
















