തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്.
കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാർലമെന്റിൽ വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതിയുടെ ഭാഗമാകേണ്ട സ്‌കൂളുകളെ കണ്ടെത്താനായി നടത്തുന്ന ‘ചലഞ്ച് മോഡ്’ പ്രക്രിയയില്‍ കേരളം ഭാഗമായിട്ടില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ യുഡിഎഫ് വെട്ടിലായത്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്.
സംസ്ഥാനത്തിന്റെ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കാൻ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മുന്നോട്ടുപോയത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായാൽ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി പൂർണമായി അംഗീകരിക്കാനാകില്ലെന്നും സിലബസ് ദേശീയ വിദ്യാഭ്യാസ നയം അഥവാ എൻഇപി ചട്ടക്കൂടിൽ തന്നെയായിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇളവുകൾ ഒന്നും നൽകില്ലെന്നും എൻഇപി മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും കേന്ദ്രം വ്യക്തമാക്കിയതോടെ സർക്കാറിന്റെ വാദങ്ങള്‍ പൊളിയുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎം ശ്രീയെ ശക്തമായി എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു ഇന്നലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. ഇതിനിടെയാണ് കേരളം പി എം ശ്രീ പദ്ധതിയുടെ ഭാഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.
SUMMARY: Government’s argument on PM Shri falls apart; Centre says it may withdraw from the project
















