ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ബിലെക്കഹള്ളിയില്‍ ഐ.ടി. ജീവനക്കാരനായ ശ്രീനാഥ് (34) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കുപ്പത്തുള്ള വീട്ടിൽ കുഴിച്ചിട്ട നിലയിലാണ് ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ അത്തിബെലെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ നെറളൂരിൽ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പ മായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ബന്ധുവായ പ്രഭാകർ, പണം നിക്ഷേപിച്ച് വലിയ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീനാഥിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത സമയത്ത് പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ ശ്രീനാഥ് തുക തിരിച്ചാവശ്യപ്പെട്ടു. പണം നൽകാമെന്ന് പറഞ്ഞ് ഒക്ടോബർ 27ന് പ്രഭാകർ ശ്രീനാഥിനെ കുപ്പത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുപ്പത്തേക്ക് പോകുന്ന കാര്യം ശ്രീനാഥ് ഭാര്യയെ അറിയിച്ചിരുന്നു. തുടർന്ന് പ്രഭാകറുടെ വീട്ടിലെത്തിയ ശ്രീനാഥ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ പ്രഭാകർ ചുറ്റിക ഉപയോഗിച്ച് ശ്രീനാഥിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് പ്രഭാകറിന്റെ സുഹൃത്തായ ജഗദീഷിന്റെ സഹായത്തോടെ വീട്ടിനുള്ളിൽ കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
ശ്രീനാഥ് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടെ പ്രഭാകറിനെയും ജഗദീഷിനെയും പോലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുപ്പത്തിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കൊലപാതകത്തിന് പിന്നിൽ 40 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടാണ് പ്രധാന കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പണം സംബന്ധിച്ച ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും പരിശോധിച്ചുവരികയാണ്. പ്രഭാകറിനും ജഗദീഷിനും മുൻകാല ക്രിമിനൽ കേസുകളുമായി ബന്ധമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.
















