തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂർണമായി ആലപിക്കുമെന്നാണ് ഗവർണറുടെ നിലപാട്. ‘വന്ദേമാതരം ഞാൻ പൂർണമായും പാടും. അതാണ് എന്റെ സന്ദേശം’ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഗവർണർ നിർദേശം നല്‍കിയിട്ടില്ലെന്ന് നേരത്തെ ലോക്ഭവൻ വ്യക്തമാക്കിയിരുന്നു.
ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശിച്ചതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാല്‍, സർക്കാർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാർ പ്രതികരിച്ചത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പാലിക്കേണ്ട മാർഗനിർദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് നാലിനാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്.
ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ചടങ്ങുകളില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശങ്ങള്‍ പൂർണമായി പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്ത് നല്‍കിയത്.എന്നാല്‍, വിഷയത്തില്‍ ഗവർണർ യാതൊരു നിർദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയിരുന്നത്.
SUMMARY: “I will sing Vande Mataram in its entirety; that is precisely my message”: Governor clarifies stance
















