ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്ന 70കാരനെ കൈകാലുകള്‍ ബന്ധിച്ച് കഴുത്തില്‍ തുണിയും പുതപ്പും മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ 13കാരിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. മോഷണത്തിനായി കൗമാരസംഘം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തല്‍.
കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസില്‍ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് മാടപ്പുറക്കല്‍ പടീറ്റത്തില്‍ വാടകവീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബസമേതം ഇവിടെ കുറച്ചുകാലമായി വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. ശിവൻകുട്ടിയുടെ ബന്ധുവായ 13കാരിക്ക് ഐഫോണ്‍ വാങ്ങുന്നതിനും പരവൂർ സ്വദേശികളായ സുഹൃത്തുക്കള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു മോഷണത്തിന്റെ ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ 13കാരിയെ കൗമാരസംഘം കാണിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കള വാതിലിലൂടെയാണ് സംഘം അകത്തുകയറിയതെന്നാണ് പോലീസ് കണ്ടെത്തിയത്. അടിഭാഗം ഷീറ്റും മുകള്‍ഭാഗം ഗ്രില്ലുമുള്ള വാതിലില്‍ ഗ്രില്ലിലൂടെ കൈയിട്ട് അകത്തെ സാക്ഷ മാറ്റിയാണ് അക്രമികള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. കൃത്യം നടത്തിയ ശേഷം അതേ വഴിയിലൂടെ പുറത്തിറങ്ങി, ഗ്രില്ലിലൂടെ കൈയിട്ട് വീണ്ടും സാക്ഷയിട്ടാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
വീടിന്റെ പ്രധാന വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അലമാരകള്‍ തുറന്നുകിടക്കുന്നതും വസ്ത്രങ്ങള്‍ തറയില്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.
SUMMARY: Karuvatta murder: Contract arranged by 13-year-old girl; perpetrators were also minors
















