ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി കവര്‍ന്നതായി പരാതി. ബസവനഗുഡി ടാറ്റ സിൽക്ക് ഫാമിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദിലീപ് കപാർത്തിയാണ് പരാതി നല്‍കിയത്. കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഏകദേശം 1.5 കിലോഗ്രാം സ്വർണാഭരണങ്ങളും 25,000 പണവും വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നു. കുടുംബം പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. വീട്ടിലെ അലമാരയും ലോക്കറും പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തുടർന്ന് കുടുംബം ബനശങ്കരി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് അപ്പാർട്ട്മെന്റിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി തുളസി വീട്ടിൽ നിന്ന് സാധനങ്ങളുമായി പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം കുറച്ചുകാലമായി ജോലി ചെയ്തിരുന്ന തുളസിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മോഷ്ടിച്ച സ്വർണം എവിടേക്ക് കൊണ്ടുപോയി, അത് വിൽക്കാനോ മറ്റൊരിടത്ത് സൂക്ഷിക്കാനോ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.
SUMMARY: Complaint that the maid stole gold worth 2 crores
















