സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക് നിരോധിത ലഹരിവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന സീനിയർ സിവില്‍ പോലീസ് ഓഫീസർ (സിപിഒ) സബിത്ത് പിടിയില്‍. സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഒളിവിലായിരുന്ന ഇയാളെ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
മോഷണവിവരം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ സബിത്ത്, സുഹൃത്തുക്കളുടെ ഫോണുകള്‍ ഉപയോഗിക്കുകയും പിടിക്കപ്പെടാതിരിക്കാൻ വീടുകളില്‍ മാറിമാറി താമസിക്കുകയുമായിരുന്നു. അതേസമയം, കേസില്‍ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകന്‍ അമല്‍ജിത്ത് ആരോപിച്ചു. ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
സ്റ്റേഷനില്‍ കാര്‍ കഴുകുന്നതിനിടെ ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സിന്റെ രൂക്ഷഗന്ധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സബിത് അവ സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ സബിത് അവധിയില്‍ പോയി. മാസങ്ങള്‍ക്കുശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാന്‍സ് കാണാനില്ലെന്ന് കണ്ടെത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ സബിത് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Theft of evidence from the station; absconding police officer arrested
















