ബെംഗളൂരു: കന്നഡ സിനിമ താരം ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഒന്നാം പ്രതി നടി പവിത്ര ഗൗഡയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. ഇവർ ഇപ്പോൾ ഒളിവിലാണ്.
മൃതദേഹം കണ്ടെത്തി പോലീസ് അന്വേഷണം തുടങ്ങിയതോടെ കൊലപാതക കുറ്റം ഏറ്റെടുത്തു മൂന്നു പേര് രംഗത്തു വന്നിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. മൊഴിയിൽ സംശയം തോന്നിയ പോലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തതോടെയായിരുന്നു നടൻ ദർശന്റെ പങ്കും ഞെട്ടിക്കുന്ന ആസൂത്രണ കഥയും പുറംലോകം അറിഞ്ഞത്.
കുരുക്കായി സിസിടിവി ദൃശ്യങ്ങൾ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നു വരാതിരിക്കാൻ ദർശൻ കൊലയാളി സംഘത്തിലെ നാലുപേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര വഴിയാണ് പണം എത്തിച്ചത്. കൊലപാതകക്കുറ്റം പൂർണമായും ഏറ്റെടുക്കണമെന്നായിരുന്നു ദർശന്റെ ആവശ്യം. പ്രതികൾ ജയിലിൽ അടക്കപ്പെടുന്നതോടെ തുകവീട്ടുകാരെ ഏൽപ്പിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. ഇതിനായുള്ള തിരക്കഥ തയ്യാറാക്കി പ്രതികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ കുറ്റം ഏറ്റു പറഞ്ഞു മൂന്നുപേർ പോലീസ് മുൻപാകെ കീഴടങ്ങിയതോടെ തിരക്കഥ പാളിത്തുടങ്ങി. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ചിത്രദുർഗയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളും മൊഴികളും തമ്മിൽ വൈരുധ്യം ഏറി വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.
TAGS: DARSHAN| ARREST| CRIME
SUMMARY: Pavitra gowda main accused in renukaswamy murder case