ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങൾ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് എസ്. ഹൊരട്ടി. ആഭ്യന്തര, ഗതാഗത മന്ത്രിമാർക്കും പോലീസ് കമ്മീഷണർക്കും ഇത് സംബന്ധിച്ച് അദ്ദേഹം കത്തയച്ചു. സർവകലാശാല വിസി ജയകര ഷെട്ടിയാണ് നിർദേശം മുമ്പോട്ട് വെച്ചതെന്ന് ഹൊരട്ടി പറഞ്ഞു.
കാമ്പസിനുള്ളിലെ പൊതുവാഹനങ്ങളുടെ സഞ്ചാരം അപകടങ്ങൾക്കും കടുത്ത മലിനീകരണത്തിനും കാരണമായിട്ടുണ്ട്. ഇത് അക്കാദമിക് പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. 2022-ൽ എംഎസ്‌സി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചതോടെയാണ് ക്യാമ്പസിനുള്ളിൽ വാഹനം നിരോധിക്കാനുള്ള ആവശ്യമുയർന്നത്. ഇതിനൊരു ശാശ്വത പരിഹാരമായി ക്യാമ്പസിനുള്ളിൽ മേൽപ്പാലം, അടിപ്പാതകൾ, സ്കൈവാക്കുകൾ എന്നിവയുടെ നിർമ്മാണം സർവകലാശാല അധികൃതർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർനടപടികളുണ്ടായില്ല.
നിലവിൽ സർവകലാശാല വൻ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ജ്ഞാനഭാരതി പ്രധാന റോഡിലുള്ള നാഗർഭാവി, ഉള്ളാൽ ജംഗ്ഷൻ, മൈസൂരു റോഡ് ജംഗ്ഷൻ എന്നിവ വഴിയാണ് പൊതുവാഹനങ്ങൾ ക്യാമ്പസ് റോഡിൽ പ്രവേശിക്കുന്നത്. ഇതിനൊരു പരിഹാരം സർക്കാർ ഉടൻ കണ്ടെത്തണമെന്ന് ഹോരട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
TAGS: BENGALURU UPDATES| TRAFFIC| BAN
SUMMARY: Council chairman seeks ban on public vehicles inside jnanabharati campus