തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരില്‍ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി ജോസ് വള്ളൂർ രാജിവെച്ച ഒഴിവിലാണ് ചുമതല. യുഡിഎഫ് ജില്ലാ മുൻ ചെയർമാൻ എംപി വിൻസെന്റ് ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിയിലെത്തിയില്ല.
മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിൻറെ നേതൃത്വത്തിലാണ് വി കെ ശ്രീകണ്ഠനെ ഓഫീസിലേക്ക് സ്വീകരിച്ചത്. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഡിസിസി പ്രസിഡന്റായി ചുമതലയേറ്റത്. ഡിസിസിയിലെ കയ്യാങ്കളിയില്‍ പ്രതികരിക്കാൻ വി കെ ശ്രീകണ്ഠൻ തയ്യാറായില്ല.
പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ടി എൻ പ്രതാപൻ, അനില്‍ അക്കരെ തുടങ്ങി മുതിർന്ന നേതാക്കളടക്കം വി കെ ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിസിയില്‍ എത്തി. തൃശൂരില്‍ ഇന്നും കെ മുരളീധരനനുകൂലമായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിലേക്കുള്ള പ്രധാന വഴിയില്‍ ആയിരുന്നു കെ മുരളീധരന് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
TAGS: VK SREEKANDAN MP| THRISSUR|
SUMMARY: VK Sreekanthan MP took over as President of Thrissur DCC